ഒരു പള്ളൂര്‍ക്കാരന്‍റെ ചിന്തകളിലേക്ക്.....

2013, മേയ് 9, വ്യാഴാഴ്‌ച

പള്ളൂരോര്മ 3

പള്ളൂരോര്മ 3

ഞാൻ ജനിക്കും മുൻപേ അച്ഛനൊരു ഫിലിപ്സ് റേഡിയോ വാങ്ങിയിരുന്നു ....ഉച്ചയ്ക്ക് രഞ്ജിനി എന്ന് പേരുള്ള സിനിമ ഗാന പരിപാടി കേള്ക്കാൻ അയൽപക്കത്ത്‌ നിന്ന് ആദ്യകാലത്ത് ഊണ് കഴിഞ്ഞു ശ്രോതാക്കളെത്തി .അലൂമിനിയത്തിന്റെ പരന്ന പ്രതലത്തിൽ അരിപ്പ പോലെ നിറയെ ദ്വാരങ്ങളുള്ള അതിന്റെ മുഖത്ത് നോക്കിയിരുന്നാണ് ഞങ്ങൾ പാട്ട് കേട്ടത് ....ചില്ലിട്ടു സൂക്ഷിച്ച കുറെ അക്കങ്ങള്ക്ക് മീതെ ഇടം വലം പായുന്ന ചുവന്ന സൂചി ശബ്ദങ്ങള്ക്കും അപശബ്ധങ്ങൾക്കും ശേഷം ഒരിടത് ഉറക്കുമ്പോൾ യേശുദാസ് പാടാൻ തുടങ്ങുന്നു ( സുഭാഷ്‌ ചന്ദ്രൻ ദാസ് ക്യാപിറ്റൽ ) 
സുഭാഷ് ചന്ദ്രന്റെ ഈ ഓര്മ കഴിഞ്ഞ തലമുറയിൽ പെട്ട സമപ്രായക്കാരായ എല്ലാവരുടെയും ജീവിതത്തിലൂടെ കടന്നു പോയ ടെക്നോളജിവളര്ച്ചയുടെയും ഗാന ആസ്വാദനത്തിന്റെയും സിനിമ കാഴ്ചകളുടെയും ഒരു പകര്പ്പ് ആയിരിക്കാം അതുകൊണ്ട് തന്നെ പള്ളൂരോര്മയിലും ഒരു പഴയ തലമുറ കൊണ്ട് നടന്ന അടയാളങ്ങൾ സ്വാഭാവികം....  കുഞ്ഞായിരിക്കുമ്പോൾ വീട്ടിലെ ചാണകം മെഴുകിയ തറയിലെ പുൽപ്പായയിൽ  മൂത്ര തണുപ്പിൽ കിടന്നു കൊണ്ട് കേട്ട സംഗീതം അപ്പുറത്തെ ഏതെങ്കിലും വീട്ടിൽ നിന്നും അവരുടെ വീടുകളുടെ പരിഷ്കാരത്തിന്റെ അടയാളമായി വളരെ ഉറക്കെ കേട്ട റേഡിയോ വിലൂടെയുള്ള ചലച്ചിത്ര ഗാനമായിരിക്കാം...  റേഡിയോവിന്റെ  അരിപ്പയുള്ള പാത്രം കമഴ്ത്തിവെച്ച തുപോലുള്ള സ്പീക്കറിൽയേശുദാസും ജയച്ചന്ദ്രനുമൊക്കെ എങ്ങിനെ വിരുന്നു വരുന്നു എന്നാ കൌതുകം കുട്ടികളിൽ തുളുമ്പി നിന്നു 
കല്യാണ വീടുകളുടെ അഹങ്കാരമായ കോളാമ്പി പാട്ട് ...പാട്ടുകൾ നിറച്ചു വെച്ച വലിയ ദോശയുടെ വലിപ്പമുള്ള വട്ടത്തിലുള്ള ഒരു ഡിസ്ക്     കോളാമ്പി സ്പീകറിനു മുന്നിൽ ഇരിക്കുന്ന ശ്വാനചിത്രത്തോടെ അത് അത്ഭുതമായി തിളങ്ങി  കല്യാണ വീടുകളിൽ വാടക സാധനങ്ങൾ കൊണ്ട് വരുന്ന ചേട്ടൻ മാർ ഗമയോടെ അതിനു മുന്നിലിരുന്നു അവരുടെ ഇഷ്ടത്തിന് അനുസരിച്ച ഗാനങ്ങളാൽ മുഖരിതമാക്കി ഓരോ കല്യാണ തലേന്നുകളെയും.... 
കോളാമ്പിസ്പീക്കറിന്റെ വരവോടെ പാറാൽ പള്ളിയിൽ അള്ളാഹുവിനു വേണ്ടി മുഴങ്ങുന്ന ബാങ്കുകളും .. കൊയ്യോട്ടു തെരു ഗണപതി ക്ഷേത്രത്തിൽ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ഈശ്വരനുണ്ടെന്നും ആഹ്വാനങ്ങളുണ്ടായി മൈക്കുകളും സ്പീക്കറും ഇല്ലാത്ത കാലത്തിൽ നിന്നും ദൈവങ്ങൾ കൂടുതൽ തിളക്കമുള്ളവരായി ...
സൈക്കിൾ യജ്ഞ ക്കാരുടെ പത്തു ദിവസം നീണ്ടു നില്ക്കുന്ന സൈക്കിൾ പ്രദക്ഷിണങ്ങളിൽ  ശിവാജി ഗണേശന്റെയും ജയലളിതയുടെയും ഒക്കെ ചെറിയ രൂപങ്ങൾ കടും നിറമുള്ള വസ്ത്രങ്ങളോടെ റികാര്ട് ഡാൻസ് നിറഞ്ഞാടി ...നെഞ്ചത്ത്‌ നിരത്തി വെച്ച ട്യൂബ് ലൈറ്റ് പൊട്ടി ചിതറുമ്പോൾ നാൻ ആണയിട്ടാൽ അത് നടന്തു കിട്ടാ ...എന്നിങ്ങനെ ഗാനങ്ങളും  സംഭാവന കൂമ്പാരമാകുമ്പോൾ പരിപാടികൾ ഗംഭീരമാകുമെന്ന വെളിപാടുകളും അലയൊലി കൊണ്ടു
പിന്നീട് ഗൾഫുകാരുടെ പോക്ക് വരവ് തുടങ്ങിയപ്പോൾ റേഡിയോ മാത്രമല്ല നമുക്ക് ആവശ്യമുള്ളപ്പോൾ ഇഷ്ടമുള്ള പാട്ട് കേള്ക്കാൻ കഴിയുമെന്ന സാധ്യതകളുമായി ടേപ്പ് റിക്കാർഡ് വിരുന്നു വന്നു ... അതിലെ ചുവന്ന ബട്ടണ്‍ ഞെക്കിയാൽ നമ്മള് പറയുന്നത്  അത് പിടിച്ചെടുക്കുമെന്നും പറഞ്ഞത് അതുപോല തിരിച്ചു പറയുമെന്നും പഠിച്ചു .... ടേപ്പ് ഉള്ള വീടുകളിൽ  നിന്നും ഉറക്കെ മുഴങ്ങുന്ന മാപ്പിള പാട്ടിന്റെ ഗംഭീര ശീലുകൾആ വീട്ടില്  ഗൾഫിൽ നിന്നും ആരോ വന്നിട്ടുണ്ടെന്ന അറിയിപ്പുകളായി .. പുറത്തേക്കു വന്നു പൂമ്പാറ്റയും ബാലരമയും കൈമാറ്റം ചെയ്യപെട്ട ബാല്യകാല ബാല്ടർ സമ്പ്രദായം കേസറ്റ് കൈമാറ്റതിലെക്കു കടന്നു ..ടേപ്പ് റിക്കാർഡ രിന്റെ വരവ് കോളംബിയെ മൂലയ്ക്കിരുത്തി ...  ... കൊറോത്തെ തിറക്കും പുതനമ്പലതിലെ ഉത്സവത്തിനും പരസ്യ അറിയിപ്പുകളായി കുറച്ചുകാലം കൂടി കോളാമ്പി ജീവിച്ചു എങ്കിലും പള്ളൂരിന്റെ അന്നത്തെയും ഇന്നത്തെയും പ്രധാന വാടക സ്ഥാപനമായ ടി ജി സ്റ്റോറിൽ നിന്നും കോളാമ്പി തിരശീലയ്ക്ക് പിന്നിലായി
 വാക്ക് മെന്നിന്റെ അത്ര തന്നെ വലിപ്പമുണ്ടായിരുന്ന സാദാ റേഡിയോ കോണി കമ്പനിയിലെ ചെറുസാനിധ്യമായി  അതിന്റെ മുതലാളി ആയി അപ്പ അശോകനും ...ക്രിക്കറ്റ് കമെണ്ടരി  പറയുകയും ഒപ്പം കേള്ക്കുകയും ചെയ്തുകൊണ്ട്  കോണി ക്കമ്പനി ഉണ്ടായി ....കോണി കമ്പനി എന്ന് കേട്ട് നടുങ്ങേണ്ടാ .കരുതുന്നത് പോലെ ഒരു വലിയ കമ്പനി ഒന്നുമല്ല പള്ളൂർ സ്കൂളിലേക്ക് കയറി പോകുന്ന കോണിയിൽ വയ്കുന്നെരങ്ങളിൽ തമ്പടിക്കുന്ന യുവാക്കൾക്ക്  പള്ളൂര് കാര് തന്നെ കൊടുത്ത പേരാണ് കോണി കമ്പനി .. (കോണി തമാശ പിന്നീട് പറയാം )
ക്രിക്കറ്റ് എന്ന കായിക രൂപം ജനകീയമാകുന്നതിനു  ടേപ്പ് രിക്കാര്ടരിന്റെ ചെറുതുള്ളിയായ വാക്ക് മെൻ എന്ന സംഗതി കുറച്ചൊന്നും അല്ല സംഭാവന ചെയ്തിട്ടുണ്ടാവുകഗവാസ്കരിന്റെയും കപിൽ ദെവിന്റ്യും പ്രകടങ്ങൾ ചെവിയിൽ കുത്തി തിരുകിയ രണ്ടു വയറുകളിലൂടെ  കമെന്റരി ആയി...തലയിൽ .കടന്നുകയറ്റം നടത്തി പരിഷ്കാരി ആവുക എന്നതിന് ഏറ്റവും കൂടുതൽ ബെല്സ് ഉള്ള പെന്റും കയ്യിൽ വാക്ക് മേനും കരുതുക എന്നായി ..ഇത് പ്രത്യേകിച്ച് ഒരു സംഭവത്തെ അടയാള പെടുത്താൻ വേണ്ടി എഴുതിയതല്ല ഒരു ടെക്നോളജിക്ക് അനുസൃതമായി ഒരു തലമുറയുടെ ജീവിത രീതികളിൽ ഉണ്ടായ ചില മാറ്റങ്ങളുടെ ഏകദേശ ചിത്രം വരക്കാൻ വേണ്ടി മാത്രമാണ് .....ഓര്മ ചികയുമ്പോൾ കാണുന്ന ചിലതിനെ വെറുതെ കുറിക്കുന്ന ഒരു നേരംപോക്ക്
(ഇനി നിങ്ങളുടെ ജീവിതത്തിലെ ആദ്യ റേഡിയോ ടേപ്പ് വാക് മെൻ അനുഭവങ്ങളിലേക്ക്‌ വരിക )

2013, മേയ് 2, വ്യാഴാഴ്‌ച

പള്ളൂരോര്മ്മ

പള്ളൂർ എന്ന ഒറ്റ വാക്കിനെ  പിരിച്ചെഴുതി രണ്ടു വാക്കാക്കി പരിചയപെടുത്തി തന്നത് പണ്ടൊരു സ്കൂൾ സാഹിത്യോത്സവം ഉദ്ഗാടനത്തിനു വന്ന പൊക്കമില്ലാ കവി കുഞ്ഞുണ്ണി മാഷ്‌ ആയിരുന്നു പള്ളകളുടെ ( വയറിന്റെ ) ഊര് ആണ് പള്ളൂർ എന്നു പറഞ്ഞാണ് അന്ന് കവി തന്റെ സരസഭാഷണം തുടങ്ങിയത്  വയറിന്റെ വലിപ്പമല്ല വയറു നിറയ്ക്കാൻവേണ്ടി വേല ചെയ്യുന്ന സാധാരണ കാരന്റെ ഊര് എന്ന അർത്ഥത്തിൽ പള്ളൂരിനെ ഒറ്റ നോട്ടത്തിൽ കവി പറഞ്ഞു തന്നു ... കുഞ്ഞുണ്ണി മാഷ്‌ അതിനു മുന്നെയോ അതിനു ശേഷമോ പള്ളൂരിലോ പള്ളൂര്സ്കൂളിലോ വന്നിരുന്നോ എന്ന് എനിക്കറിയില്ല
പള്ളൂരിന്റെ ഭൂമിശാസ്ത്രപരമായ അളവുകളും വിസ്തൃതിയും ഒന്നും അറിയാത്ത എനിക്ക് പള്ളൂരിന്റെ തുടക്കവും ഒടുക്കവും പള്ളൂർ സ്കൂളിനു ചേർന്ന് നില്ക്കുന്ന ഗ്രൌണ്ടും പരിസരവും മാത്രമാണ് കേന്ദ്ര ഭരണ പ്രദേശമായ  മാഹിയുടെ ഭാഗമാണെങ്കിലും പള്ളൂരിനു മാഹിയെക്കൾ ഇഷ്ടം തലശേരിയോട് ആണെന്ന് പലപ്പോഴും പണ്ട് തോന്നിയിട്ടുണ്ട് അതിനുള്ള പ്രധാന കാരണങ്ങൾ തലശേരിയിലെക്കുള്ള യാത്ര മാഹി യാത്രയെക്കൾ എളുപ്പമായിരുന്നു എന്നതാവാം.   വിനോദം എന്നാൽ തലശേരി ടാക്കീസുകളിൽ പുറത്തിറങ്ങുന്ന പുതിയ സിനിമകളുടെ ആദ്യ കാഴ്ചക്കാരൻ ആകുക എന്ന് മാത്രം അർഥം കണ്ടിരുന്ന മൊബൈല് പോയിട്ട് ടി വി പോലും ഇല്ലാത്ത കാലത്ത് ജീവിച്ച അന്നത്തെ കൗമാരകാര്ക്ക് വിശേഷിച്ചും
ഇപ്പോൾ നാല്പതു കഴിഞ്ഞു ജീവിക്കുന്ന ആരുടെയും ഏറ്റവും വലിയ സമ്പത്ത് എന്നത് കൂടുതൽവേഗതയുണ്ടാകാതിരുന്ന പഴയ കാലത്തോടും വേഗതയാര്ന്ന പുതിയ കാലത്തോടും സന്ധിയാവാൻ കഴിയുന്നു എന്നത് തന്നെയാവണം
പള്ളൂരിൽ  ബാറുകളോ പെട്രോൾ പമ്പുകളോ മുളക്കാത്ത വികസനം ഇല്ലാത്ത കാലത്താണ് ഞാനൊക്കെ പള്ളൂരെക്കു പിറന്നു വീണത്‌ .
എവിടേക്കും എപ്പോഴും യാത്ര സൗകര്യം ഉണ്ടായിരുന്ന തലശ്ശേരി പെരിങ്ങത്തൂർറോഡിനു  അടുത്തു തന്നെയായിരുന്നു പ്രാരാബ്ധങ്ങളുടെ വിളനിലമായ എന്റെ വീട് എന്നത് കൊണ്ട് തന്നെ പള്ളൂരിന്റെ വളര്ച്ചയും കിതപ്പും ഞങ്ങള്ക്ക് വേഗം മനസിലാകുമായിരുന്നു ... ആ മെയിൻ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന കാതങ്ങൾ നേരെ നടന്നിരുന്നു എങ്കിൽ ഒരു പക്ഷെ "എവിടെ എങ്കിലും" എത്തിയേനെ ..
ഇന്നത്തെ കീർത്തി ബാർ പുരുഷു ഡ്രൈവറുടെ വീടായും അതിനു കുറച്ചു കൂടി പഴയ കാലത്തിൽ ഒമേഗ എന്ന തണുക്കുന്ന ബാർ ചെംബ്രയിലെ ഗൊവിന്ദെട്ടൻ വാഴയിലയിൽ പൊതിഞ്ഞ പുട്ടും കടലയും വിറ്റിരുന്ന ടീ ഷാപ്പ് മാത്രമായും അറിയപെട്ട കാലത്ത്
പള്ളൂർപോലീസ് സ്റ്റെഷൻ റോഡിൽ നിന്നും ഇടയിൽ പീടികയിലേക്ക്‌ പോകും വഴിയിൽ ജോളി ബാറിലെ ലഹരി പടരുന്ന വായുപുറത്തേക്കു വരുന്നതിനു മുൻപേ  അവിടത്തെ വായുവിനു അരിചാക്കിന്റെയും മണ്ണെണ്ണയുടെയും ഗന്ധമായിരുന്നു
ബാറുകളും പമ്പുകളും വികസന മാതൃകകൾ ആവുകയും പലരുടെയും ചായ കടകളും വീടുകളും ചുളുവിലയിൽ സംഘടിപ്പിച്ച കങ്കാണി മാർ വീടും ഒറ്റ മുറി പീടികകളും ബാറിലേക്ക്  പറിച്ചു നട്ടപ്പോൾ പലരും പിന്നെ വീട് പോലെ തന്നെ ബാറിന്റെ തിണ്ണയിൽ കിടന്നുറങ്ങാനും ശീലിച്ചു .. നാദാപുരത്ത് നിന്നും കല്ലാച്ചിയിൽ നിന്നും ജീപ്പുകളും ഓട്ടോ റിക്ഷകളും വിശ്രമ വേളകൾ ആനന്ദകരമാക്കാൻ പള്ളൂരിനെ തിരഞ്ഞെടുത്തു ... കാലം പുരോഗമിച്ചു കൊണ്ട് പായുമ്പോൾ പള്ളൂർ എന്ന കുഞ്ഞുണ്ണി മാഷുടെ പള്ളകളുടെ ഊര് പള്ള നിറയെ കള്ള് ചുളുവിനു കിട്ടുന്ന നാടായി മാറി .... ഞാനൊന്ന് പള്ളൂര് വരെ പോകുന്നു എന്ന് ഏതെങ്കിലും കോടിയേരി കാരാൻ പറഞ്ഞാൽ അതിനര്ത്ഥം രണ്ടെണ്ണം വീശിയിട്ട്‌ വരാം എന്നുമായിരിക്കുന്നു .. ( തുടരും )