ഒരു പള്ളൂര്‍ക്കാരന്‍റെ ചിന്തകളിലേക്ക്.....

2012, ജൂൺ 22, വെള്ളിയാഴ്‌ച

വൈരുദ്ധ്യാത്മക ഭൌതികവാദം

എന്താണ് മാര്‍ക്സിസം എന്ന എമില്‍ ബെന്സ്സിന്‍ ന്റെ ഗ്രന്ഥത്തില്‍ നിന്നും  വളരെ ലഘുവായ  തോതില്‍  ഞാന്‍ ചുരണ്ടി മാറ്റിയതാണ്  ഇത് 
ഒരിക്കലും മനസിലാക്കാനാകാത്ത ഒരു സാധനമായിട്ടാണ് വൈരുദ്ധ്യാത്മക ഭൌതികവാദത്തെ ആധുനിക പത്ര ദൃശ്യ മാധ്യമങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. നിലവിലുള്ള വ്യവസ്ഥിതിയെ സംരക്ഷിക്കാനുള്ള അബോധപൂര്‍വമായ ശ്രമത്തിന്‍റെ ഭാഗമായാണ് ഈ ചിത്രീകരണം നടന്നിട്ടുള്ളത്. നമുക്ക് സുഖ ദുഃഖങ്ങള്‍ സപ്ലൈ ചെയ്യുന്ന ദൈവങ്ങളെയും ആള്‍ ദൈവങ്ങളെയും 'മനസിലാക്കാനും' അവയില്‍ വിശ്വസിക്കാനും  അവരെ പ്രീതിപ്പെടുതാനുമുള്ള അധ്വാനത്തിന്‍റെ വളരെ ചെറിയൊരംശം മതി  വൈരുദ്ധ്യാത്മക ഭൌതികവാദത്തെ മനസിലാക്കാന്‍. കാരണം അത് സത്യത്തില്‍ അധിഷ്ടിതമാണ്, തെളിയിക്കാന്‍ സാധ്യമാണ്.
        യഥാര്‍ത്ഥത്തില്‍ മാര്‍ക്സിസത്തിന്‍റെ അടിസ്ഥാന ശിലകളിലൊന്നാണ് വൈരുദ്ധ്യാത്മക ഭൌതികവാദം. മാര്‍ക്സിസത്തെ മനസിലാക്കാനും അതിനെ പ്രായോഗിക തലത്തില്‍ കൊണ്ടുവരുവാനും വൈരുദ്ധ്യാത്മക ഭൌതിക വാദത്തെ മനസിലാക്കിയേ തീരൂ. മാര്‍ക്സിസത്തി ന്‍റെ കണ്ണാണ് അത്.
        ആത്മീയവാദത്തിന്‍റെ നേര്‍ വിപരീതമാണ് ഭൌതികവാദം. ആത്മീയവാദികള്‍ പറയുന്നത് മനസ് മാത്രമാണ് സത്യമായിട്ടുള്ളത്‌ എന്നും ബാഹ്യ പ്രപഞ്ചം മനസിന്‍റെ സൃഷ്ടി ആണെന്നുമാണ്. മാര്‍ക്സിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ഈ വാദം തീര്‍ത്തും സ്വീകാര്യമല്ല. ബാഹ്യ പ്രപഞ്ചം സ്വതന്ത്രമായി നിലനില്‍ക്കുന്നു എന്നു പറയുന്നു ഭൌതിക വാദം. നമുക്കറിയാവുന്നിടത്തോളം അതാണ്‌ സത്യം. മറിച്ചു തെളിയിക്കപ്പെടുന്നത് വരെ അത് വിശ്വസിക്കുന്നതില്‍ തെറ്റില്ല. മനുഷ്യബോധത്തില്‍ ഉണ്ടാകുന്ന ആശ്യങ്ങളും ചിന്തകളും ആണ് സത്യം എന്നും അതിലെ ശരി തെറ്റുകള്‍ അനുഭവങ്ങളിലൂടെ വെളിവാക്കപ്പെടുന്നു എന്നും പറയുന്നു ഭൌതികവാദം. നേരെമറിച്ച് ആത്മീയവാദിയുടെ കൈമുതല്‍ എന്നെന്നേക്കും ശരി എന്ന് കരുതപ്പെടുന്ന ചില വിശ്വാസപ്രമാണങ്ങളാണ്. ഒരു സാഹചര്യത്തില്‍ സത്യമായ ഒന്ന് മറ്റൊരു സാഹചര്യത്തില്‍ അസത്യമാകാമെന്ന ഭൌതികവാദ കാഴ്ചപ്പാട് ഒരു ആത്മീയവാദിക്ക് ദഹിക്കണമെന്നില്ല. യാഥാര്‍ഥ്യങ്ങളുമായി ഒത്തുപോകാത്ത എല്ലാ സിദ്ധാന്തങ്ങളെയും ഭൌതികവാദം ഉപേക്ഷിക്കുകയോ മാറ്റിയെഴുതുകയോ ചെയ്യുന്നു. ഇതില്‍ നിന്ന് മനസിലാക്കേണ്ടത് എന്താണെന്ന് വച്ചാല്‍, ഒരു കാലത്ത് ശരിയെന്ന് കരുതി പ്രയോഗത്തില്‍ കൊണ്ടുവന്ന സിദ്ധാന്തങ്ങള്‍ അനുഭവത്തില്‍ പാളിച്ചകള്‍ കാണിക്കുമ്പോള്‍ തിരുത്താനുള്ള ആര്‍ജ്ജവം ഏതൊരു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും അടിത്തറയാണ്. ഗാന്ധിജി ഇന്ത്യയിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് ഒരു ഉരകല്ല് കൊടുത്തിരുന്നു. ഏതെങ്കിലുമൊരു പ്രവൃത്തി ചെയ്യുമ്പോള്‍ സംശയമുണ്ടായാല്‍ ഉപകാരപ്പെടുന്ന ഒരു ഉരകല്ല്. അത് പോലെ ഒരു മാര്‍ക്സിസ്റ്റ്കാരന് വിശ്വാസത്തിന്‍റെ പേരില്‍ സംശയമുണ്ടാകുമ്പോള്‍ ഭൌതികവാദമാകുന്ന ഉരകല്ലാണു ഉപകാരപ്പെടുന്നത്.
       ആ പ്രപഞ്ചത്തില്‍ വെറും കാഴ്ചക്കാരന്‍ അല്ല മനുഷ്യന്‍. അതിനെ മനസിലാക്കുകയും അതിനെയും ഒപ്പം തന്നെത്തന്നെയും മാറ്റിക്കൊണ്ടിരിക്കുന്നവനാണ് മനുഷ്യന്‍. ഭൌതിക വാദം നിങ്ങളോട് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നു. ആ പ്രവര്‍ത്തിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാനും. അതെ സമയം ആത്മീയ വാദി നിഷ്ക്രിയത്വത്തെ പിന്താങ്ങുന്നു. എല്ലാം വിധിയും തോന്നലും ആണെങ്കില്‍ പ്രവര്‍ത്തി കൊണ്ടെന്തു കാര്യം? എന്നു ചോദിക്കുന്നു ആത്മീയ വാദി. ആത്മീയവാദിയുടെ അമൂര്‍ത്തങ്ങളായ ആശയങ്ങളല്ല ഈ യഥാര്‍ഥമായ ലോകത്തെ നയിക്കുന്നത്. ഈ പ്രപഞ്ചം വെറും സങ്കല്‍പ്പം അല്ലെന്നും നാമും നമ്മുടെ പ്രവര്‍ത്തികളും യാഥാര്‍ഥ്യങ്ങളാണെന്നും മനസിലാക്കിയാല്‍ ഭൌതികവാദം എന്താണെന്ന് മനസിലാകും.
        ഇനി വൈരുധ്യവാദത്തെ പരിശോധിക്കാം. വൈരുധ്യവാദം പറയുന്നത് മാറ്റത്തെക്കുറിച്ചാണ്. മാറ്റമില്ലാത്തതായി ഈ ലോകത്തില്‍ യാതൊന്നും തന്നെ ഇല്ല. എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. ഒന്നും എന്നെന്നേക്കും നിലനില്‍ക്കുന്നില്ല.ഈ കാര്യങ്ങളൊന്നും തന്നെ നമുക്കറിയാത്തവയല്ല. എല്ലാവര്‍ക്കും സത്യം എന്ന് ബോധ്യമുള്ള കാര്യങ്ങളാണ് ഇവ. പക്ഷേ ഇവയെപ്പറ്റി എടുത്തുപറയേണ്ടി വരുന്നത് എന്തു കൊണ്ടാണെന്നു വച്ചാല്‍ ഈ കാര്യങ്ങളെ അതിന്‍റെ ശരിയായ തലത്തില്‍ ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും പറ്റാറില്ല എന്നത് കൊണ്ടാണ്. ഉദാഹരണത്തിന് ജനിച്ചു വീണത് മുതല്‍ മരണത്തിലേക്കുള്ള നിരന്തര മാറ്റത്തിന്‍റെ പാതയിലാണ് നാം എന്നും ഒരു നാള്‍ നാമോരോരുത്തരും മരണത്തിന് കീഴ്പ്പെട്ടേ മതിയാകൂ എന്ന സത്യം പോലും എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാറില്ല. എല്ലാം ശാശ്വതമാണ് എന്ന ഒരു മുന്‍വിധിയോടെയാണ് നാം പലപ്പോഴും ദൈനംദിന ജീവിതത്തിലെ പ്രായോഗിക പ്രവര്‍ത്തനങ്ങളെ സമീപിക്കാറ്. ഉല്‍പാദനപ്രക്രിയയുടെ ലക്ഷ്യം എല്ലായ്പ്പോഴും ഇന്നുള്ളത് പോലെ ലാഭം തന്നെയായിരിക്കണം എന്നില്ലെന്നും അത് നിര്‍മാണത്തിലിരിക്കുന്ന ചരിത്രത്തിലെ ഒരു ഘട്ടം മാത്രമാണെന്നും മനസിലാക്കേണ്ടിയിരിക്കുന്ന.മറിച്ചുള്ള വിശ്വാസമാണ് മനുഷ്യ പുരോഗതിക്കു മുന്‍പിലുള്ള ഏറ്റവും വലിയ വിലങ്ങുതടി. മാറാതെ പുരോഗമിക്കാനാവില്ല എന്ന ലളിതമായ സംഗതി നാം മനസിലാക്കേണ്ടിയിരിക്കുന്നു. മാറ്റം അനിവാര്യമാണെങ്കിലും ആ മാറ്റം എങ്ങനെയുള്ളതായിരിക്കണം എന്നുള്ള തീരുമാനം നമ്മുടെ കയ്യിലാണ്. ഉദാഹരണത്തിന് ആഗോളതാപനത്തിന്‍റെ കടുത്ത നാളുകളിലേക്കുള്ള ലോകത്തിന്‍റെ മാറ്റം നാമിന്നു മുന്നില്‍ കണ്ടു കൊണ്ടിരിക്കുകയാണല്ലോ. എന്നാല്‍ നമ്മുടെ ഇന്നത്തെ പ്രവൃത്തികളിലെ ബോധപൂര്‍വമായ മാറ്റം കൊണ്ട് ആഗോളതാപനത്തെ ഫലപ്രദമായി ചെറുക്കാന്‍ സാധിക്കും എന്നിരിക്കെ തന്നെ, മാറ്റത്തെ ഉള്‍ക്കൊള്ളാനുള്ള വൈമനസ്യം കൊണ്ടും എല്ലാം എന്നും ഇങ്ങനെ തന്നെ ഉണ്ടാകും എന്ന  അബോധപൂര്‍വമായ വിശ്വാസം കൊണ്ടും നാം നിഷ്ക്രിയരാകുന്നത് നമുക്കറിയാം. ഒക്കെ പോട്ടെ... സ്ഥിരമായി ഇരിക്കുന്ന ഇരിപ്പിടം പോലും മാറാന്‍ നമുക്ക് ഇഷ്ടമല്ല. :)
        മനുഷ്യ സമൂഹമുള്‍പ്പെടുന്ന ലോകത്തിലെ എല്ലാ വസ്തുക്കളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒന്നും മറ്റൊന്നില്‍ നിന്നും സ്വതന്ത്രമല്ല. ശാസ്ത്രം പഠിച്ചിട്ടുള്ളവര്‍ക്കറിയാം സിസ്റ്റം, സറൌണ്ടിങ് എന്നിവയെക്കുറിച്ച്. ഐസോലേടെഡ് സിസ്റ്റം എന്നത് ഒരു സങ്കല്‍പ്പം മാത്രമാണ് എന്നതിനെക്കുറിച്ച്. ഒരു വസ്തുവിന്‍റെ അവസ്ഥ അത് സ്ഥിതി ചെയ്യുന്ന ചുറ്റുപാടുകളെ ആശ്രയിച്ചിരിക്കുന്നു. വെള്ളം അതിന്‍റെ ഊഷ്മാവ് അന്തരീക്ഷമര്‍ദം എന്നിവക്കനുസരിച്ച് മഞ്ഞുകട്ടയായോ വെള്ളം തന്നെയായോ നീരാവിയായോ കാണപ്പെടുന്നതു പോലെ. ഏതൊരു പൌരനും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന മനുഷ്യാവകാശങ്ങള്‍ ഒരു കുറ്റവാളിക്ക് നിഷേധിക്കപ്പെടുന്ന പോലെ. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ ബ്രിട്ടീഷ് ഭരണത്തില്‍ ദേശദ്രോഹികളും സ്വാതന്ത്ര്യാനന്തരം ദേശസ്നേഹികളും ആകുന്നത് പോലെ. ഏതൊരാശയവും ഏതൊരു വ്യക്തിയും ഏതൊരു വസ്തുവും പ്രപഞ്ചത്തിലെ മറ്റുള്ളവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
        എല്ലാം പരസ്പരം ബന്ധപ്പെട്ടുകൊണ്ട് മാറിക്കൊണ്ടിരിക്കുന്നു എന്നാണ് പറഞ്ഞു വന്നത്. ഇതോടൊപ്പം ചേര്‍ത്ത് വയ്ക്കേണ്ട അടുത്ത ആശയം ഇതാണ്. മാറ്റം എല്ലായ്പ്പോഴും സുഗമവും മൃദുലവും ആയിരിക്കണമെന്നില്ല. ചില ഘട്ടങ്ങളില്‍ വളരെ വലിയ തോതിലുള്ള ശക്തിയേറിയ മാറ്റങ്ങളും ഉണ്ടാകാറുണ്ട്. സുഗമവും മൃദുലവുമായ മാറ്റം ഒരു പക്ഷേ വളരെക്കാലം തുടര്‍ന്നു എന്ന് വരാം. അന്നെല്ലാം വസ്തുവിന്‍റെ ഏതെങ്കിലുമൊരു ഗുണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് വസ്തുവിലുണ്ടാകുന്ന മാറ്റം. പ്രത്യക്ഷത്തില്‍ ഒറ്റനോട്ടത്തില്‍ ഒന്നും മാറിയതായി തോന്നുകയില്ല. ഉദാഹരണത്തിന് വെള്ളത്തിനെ നാം ക്രമമായി ചൂടാക്കിയെന്നിരിക്കട്ടെ. വെള്ളം ചൂടായിക്കൊണ്ടിരിക്കുമ്പോള്‍ അത് പ്രത്യക്ഷത്തില്‍ വെള്ളം തന്നെയായി സ്ഥിതി ചെയ്യുന്നു. പക്ഷേ ആ സമയത്ത് അതിന്റെ ഊഷ്മാവ് വര്‍ധിച്ചു കൊണ്ടിരികുകയാണ്. ഒരു പ്രത്യേക ഘട്ടത്തില്‍ ആ വെള്ളം പ്രത്യക്ഷമായ വളരെ ശക്തിയേറിയ ഒരു മാറ്റത്തിന് വിധേയമാകുന്നു. വെള്ളം നീരാവിയാകുന്നു. അതേ പോലെ ഒരു പ്രത്യേക ഊഷ്മാവ് വരെ തണുപ്പിച്ചാല്‍ വെള്ളം മഞ്ഞുകട്ടയായി മാറുകയും ചെയ്യുന്നു. ഊഷ്മാവിന്‍റെ അളവിലുള്ള മാറ്റം വെള്ളത്തിന്‍റെ ഗുണപരമായ മാറ്റത്തിന് കാരണമാകുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത. ഒരു സമൂഹത്തിന്‍റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുക. ഒരു നീണ്ട കാലത്തിനിടക്ക് ക്രമേണയായുള്ള സുഗമമായ മാറ്റത്തിന്റെ പാതയിലൂടെ അത് കടന്ന് പോകുന്നു. സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ അവിടെ ഒരു പൊട്ടിത്തെറി ഉണ്ടാകുന്നു. വിപ്ലവം നടക്കുന്നു. പഴയ സാമൂഹ്യ വ്യവസ്ഥിതിയെ മാറ്റി പുതിയവ അതിന്‍റെ സ്ഥാനം ഏറ്റെടുക്കുന്നു. നവോത്ഥാനം സാക്ഷി, അമേരിക്കന്‍ വിപ്ലവം സാക്ഷി, ചരിത്രം സാക്ഷി.
        വൈരുധ്യവാദത്തിന്‍റെ നാലാമത്തെ ആശയമാണ് ഇനിയുള്ളത്. മാറ്റത്തിന്‍റെ മൌലിക കാരണത്തെ വെളിവാക്കുന്നതാണ് ഈ ആശയം. വസ്തുക്കളൊന്നും തന്നെ കലര്‍പ്പില്ലാത്തതോ പരിപൂര്‍ണമായി ഒരൊറ്റ സ്വഭാവത്തോട് കൂടിയതോ അല്ലെന്നതാണ് വൈരുധ്യവാദത്തോട് ചേര്‍ത്ത് വയ്ക്കേണ്ട അടുത്ത ആശയം. ഏത് വസ്തുവിലും ക്രിയാത്മകവും നിഷേധാത്മകവും ആയ വശങ്ങളുണ്ട്. അവയിലൊന്ന് വളര്‍ന്ന് കൊണ്ടിരിക്കുന്നു മറ്റത് ആ വളര്‍ച്ചയെ ശക്തമായി ചെറുത്തുകൊണ്ടിരിക്കുന്നു. ഈ ഘടകങ്ങള്‍ തമ്മിലുള്ള വൈരുധ്യമാണ് വികാശത്തിന്റെ സത്ത്. മനുഷ്യ സമൂഹത്തില്‍ ഇത് തെളിഞ്ഞു കാണാവുന്നതാണ്. ആദ്യ പോസ്റ്റുകളില്‍ പറഞ്ഞ നാടുവാഴിത്ത-മുതലാളിത്ത സംഘര്‍ഷങ്ങള്‍ ഉദാഹരണമാണ്. മുതലാളിത്തത്തിനുള്ളിലും ഇതേ വൈരുധ്യത്തിന്റെ ബീജങ്ങള്‍ ഉണ്ട്. മുതലാളി വര്‍ഗ്ഗവും തൊഴിലാളി വര്‍ഗ്ഗവും നിരന്തര സമരത്തിന്‍റെ പാതയിലാണ്. ഈ പരസ്പര വൈരുധ്യത്തില്‍ നിന്നുണ്ടാകുന്ന യഥാര്‍ഥ സമരങ്ങളാണ് ശക്തിയേറിയ ഒരേറ്റുമുട്ടലില്‍ കലാശിക്കുന്നതും വിപ്ലവമുണ്ടാക്കുന്നതും.
        ഇപ്പോള്‍ ചിത്രം പൂര്‍ണമാകുന്നു. മനസിനും ആശയങ്ങള്‍ക്കും മുന്നേ നമ്മുടെ ബോധം കൂടാതെ തന്നെ ബാഹ്യവസ്തു നിലനില്‍ക്കുന്നു. ഈ ബാഹ്യ വസ്തുക്കള്‍ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ വസ്തുക്കളും മാറിക്കൊണ്ടിരിക്കുന്നു ചലിച്ചുകൊണ്ടിരിക്കുന്നു. ഒന്നുകില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു അല്ലെങ്കില്‍ തളര്‍ന്നുകൊണ്ടിരിക്കുന്നു. ഒരു അതിര്‍ത്തിയില്‍ വച്ച് ആ വസ്തുവില്‍ ശക്തിയേറിയ ഒരു മാറ്റം ഉണ്ടാവുകയും പുതിയ എന്തോ ഒന്ന് ആ വസ്തുവില്‍ നിന്ന് ഉണ്ടാവുകയും ചെയ്യുന്നു. വസ്തുവിലുള്ള ആഭ്യന്തര വൈരുധ്യമാണ് അതിന്‍റെ അടിസ്ഥാനം.
        ഈ പ്രപഞ്ചവീക്ഷണമാണ് മാര്‍ക്സിസത്തിന്‍റെ സവിശേഷത. മനുഷ്യന്‍റെ ഇതുവരെയുള്ള അറിവിന്‍റെയും അനുഭവത്തിന്‍റെയും വെളിച്ചത്തില്‍ ഉരുത്തിരിഞ്ഞു വന്നതാണത്. വസ്തുക്കളുടെ ശരിയായ സ്ഥിതിയാണ് വൈരുധ്യാത്മകഭൌതികവാദം വെളിവാക്കുന്നത്. അത് സത്യം മാത്രമാണ്, സത്യത്തിനുപരിയായി ഒന്നുമല്ല